ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ തുടക്കം: വ്ലാഡിമിർ പുടിൻ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
BY: TNN WEB TEAM
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധവും യുക്രെയ്ൻ അധിനിവേശവും മൂലമുള്ള ആഗോള അസ്ഥിരതകൾക്കിടയിൽ 11 അംഗ ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡൽഹിയിലെത്തി. രണ്ടുദിവസത്തെ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൽഹിയിലെ പാലം വ്യോമസേനാ താവളത്തിലിറങ്ങിയ പുടിനെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വിദേശ നേതാക്കളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഡൽഹി നഗരത്തിലുടനീളം കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാശ്ചാത്യ ശക്തികളുടെ ആധിപത്യത്തിന് ബദലായി ഉയർന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയായി 2009-ലാണ് ബ്രിക്സ് രൂപീകരിച്ചത്. പിന്നീട് അംഗസംഖ്യ വർധിപ്പിച്ച സംഘടനയിൽ നിലവിൽ ഇറാൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധിയും സാമ്പത്തിക വെല്ലുവിളികളും വരുംദിവസങ്ങളിലെ ഉച്ചകോടി ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.
