വയനാട് അനധികൃത മദ്യവേട്ട: റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ

വയനാട്:
വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ്ങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചതാണെന്നും ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നും അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ, 43.85 ലിറ്റർ മദ്യം കണ്ടെടുത്ത കേസിൽ 5000 രൂപ പിഴയും തടവുശിക്ഷയും മാത്രമാണ് വ്യവസ്ഥ ചെയ്യുന്നതെന്നും പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ വലിച്ചിഴക്കുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി, പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ച് പ്രതിയെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
