കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: ‘പ്രിയദർശിനി’ പദ്ധതിക്കെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി
കൊച്ചി:
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ നൽകിയ വാക്ക് പാലിച്ചപ്പോൾ അതിനെ എന്തിനാണ് എതിർക്കുന്നതെന്നും പദ്ധതി നിർത്തലാക്കണമെന്ന് എങ്ങനെയാണ് പറയാൻ കഴിയുകയെന്നും കോടതി തിരിച്ചു ചോദിച്ചു.
സ്ത്രീ ശാക്തീകരണമാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള രാജ്യത്തെ ഏഴോളം സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ സ്ത്രീകൾക്കായി സൗജന്യ ബസ് യാത്രാ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു.
വാദപ്രതിവാദങ്ങൾക്കൊടുവിൽ, സമൂഹത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്കല്ലേ ഇത്തരം പദ്ധതികൾ കൊണ്ട് യഥാർത്ഥ പ്രയോജനം ലഭിക്കുകയെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഹർജിയിൽ അന്തിമ വിധി പ്രസ്താവിക്കുന്നതിനായി കോടതി മാറ്റിവെച്ചത്.
